Sunday, November 15, 2009

എവിടെയായിരിക്കും കക്കകള്‍ പരതിയത്

നനഞ്ഞ കൊടിപോലെ ഒരാള്‍
മരണത്തിലേക്ക് കുതറിയോടിയത് ഇന്നലേയാണ്.

തികച്ചും ശാന്തനായി....
അരുമയായ കുഞ്ഞിന്റെ കൈവിരലില്‍
പതുക്കെ ചുംബിച്ച്,
കണ്ണുകളിലേക്ക് ഉറ്റുനോക്കുന്ന
ഭാര്യയുടെ തണുത്ത കൈവെള്ളയില്‍
വെറുതെയമര്‍ത്തി!
അതെ!
നനഞ്ഞ കൊടിപോലെ ഒരാള്‍
മരണത്തിലേക്ക് കുതറിയോടിയത്
ഇന്നലേയാണ്....

ചിതറിവീണ നനുത്ത ചോരയില്‍
ചവിട്ടിനിന്ന കാക്കകള്‍
പരതിയെത്തിയതെവിടെയാണ്
പലിശ തിന്ന പുലയാടിനായ്ക്കള്‍
മടികുത്തുകള്‍ ചവിട്ടിയഴിച്ച സ്വാമിമാര്‍
‍സെല്‍ ഫോണിന്റെ ഈണങ്ങളില്‍
മരണം കടമെടുത്ത കുട്ടികള്‍
പിന്നെ! .....പിന്നെ..
എവിടെയായിരിക്കും കക്കകള്‍
പരതിയത്.
മലവും കഫവും നനച്ച പാളങ്ങളില്‍
‍ഞെരിഞ്ഞ നെഞ്ഞുകള്‍
കരഞ്ഞാര്‍ത്ത സ്വപ്നങ്ങളില്‍......
ചികഞ്ഞ് മാറ്റിയിടുന്ന
കാവല്‍ക്കാരില്‍ ഞാന്‍?...
കടുപ്പമറ്റ ചുടു കാപ്പിയില്‍
വിരലുമുക്കി നുണയുന്ന
നരച്ചയെന്റെ കണ്ണ്
പിന്നെ!
എവിടെയായിരിക്കും കക്കകള്‍ പരതിയത്...